ചുഴലിക്കാറ്റുകളും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ച! ട്രംപ് രാഷ്ട്രീയം കളിക്കുന്നുവെന്ന് കമല

By: 600007 On: Oct 11, 2024, 5:47 PM

ന്യൂയോർക്ക്: ചുഴലിക്കാറ്റുകളുടെ പേരിലും അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ചൂടേറിയ ച‍ർച്ച. ഹെലിൻ, മിൽട്ടൺ ചുഴലിക്കാറ്റുകളെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് വിമർശിച്ച് യു എസ് വൈസ് പ്രസിഡന്‍റും ഡൊമാക്രാറ്റ് പ്രസിഡന്‍ര് സ്ഥാനാർഥിയുമായ കമലാ ഹാരിസ് രംഗത്തെത്തി. രാജ്യത്തെ നിരവധി ജനങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ അഭിമാന ബോധത്തെ തിരിച്ചറിഞ്ഞ് വേണം രാഷ്ട്രീയ നേതാക്കന്മാർ പ്രതികരണം നടത്തേണ്ടതെന്നാണ് കമല പറഞ്ഞത്. ഈ സമയത്ത് രാഷ്ട്രീയ നേതാക്കൾ രാഷ്ട്രീയം കളിക്കുന്നത് വളരെ തെറ്റായ രീതിയാണെന്നും ട്രംപിനെ ലക്ഷ്യം വച്ച് കമല ഹാരിസ് വിമർശിച്ചു.


ഫ്ലോറിഡയിൽ കരതൊട്ട മിൽട്ടൺ ചുഴലിക്കാറ്റ് ബാധിച്ച മേഖലകളിലെത്തിയ ട്രംപ് നേരത്തെ അമേരിക്കൻ ഭരണ നേതൃത്വത്തെയും കമല ഹാരിസിനെയും വിമർശിച്ചിരുന്നു. ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികൾക്ക് ശേഷം ബൈഡൻ ഭരണകൂടത്തിൻ്റെ ഇടപെടൽ കുറവായിരുന്നു എന്നതടക്കമുള്ള വിമർശനങ്ങളാണ്  ട്രംപ് ഉന്നയിച്ചത്. ഇത് മുൻനിർത്തിയാണ് കമല ഹാരിസ് വിമർശനവുമായി രംഗത്തെത്തിയത്. നേരത്തെ ചുഴലിക്കാറ്റിനെ സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുവെന്ന് ചൂണ്ടികാട്ടി പ്രസിഡന്‍റ് ജോ ബൈഡനും ട്രംപിനെ വിമർശിച്ചിരുന്നു.

അതേസമയം ബുധനാഴ്ച രാത്രി തീരം തൊട്ട മിൽട്ടൺ ചുഴലിക്കാറ്റ് ഉയർത്തിയ ഭീതി ഏറെക്കുറെ പൂർണമായും ഒഴിഞ്ഞിട്ടുണ്ട്. ഇതുവരെ 16 മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരം. ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയം ഇപ്പോഴും ആശങ്കാജനകമാണെന്ന് ഗവർണർ റോൺ ഡിസാൻ്റ് അറിയിച്ചു. ആഞ്ഞടിച്ച മിൽട്ടൺ ചുഴലിക്കാറ്റിന് പിന്നാലെ ഫ്ലോറിഡ നഗരം കഴിഞ്ഞ ദിവസം ഇരുട്ടിലായിരുന്നു. ഏകദേശം 32 ലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്.